2012 ജൂൺ 6, ബുധനാഴ്‌ച

സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് യുവകലാസാഹിതി സംസ്ഥാനചിത്രകലാക്യാമ്പ്

ക്യാമ്പ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യുന്നു

ക്യാമ്പംഗങ്ങള്‍

എബി എന്‍ ജോസഫും പി.കെ.ഗോപിയും

സദു അലിയൂരിന്റെ ജലച്ചായം

കാഞ്ഞങ്ങാട്:ചരിത്രമുറങ്ങുന്ന ഹൊസ്ദുര്‍ഗ് കോട്ടയ്ക്ക് സമീപം കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്ത് സ്വാതന്ത്രസമരസേനാനിയായ എ.സി.കണ്ണന്‍ നായരുടെ പേരില്‍ നഗരസഭ സ്ഥാപിച്ച പാര്‍ക്കില്‍ മെയ് 18,19 ദിവസങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്. നിത്യാനന്ദ സ്വാമി സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ നിത്യാനന്ദാശ്രമത്തിലാണ് ക്യമ്പംഗങ്ങള്‍ക്ക് താമസമൊരുക്കിയത്.
ചിത്രകലയിലെ നൂതനപ്രവണതകളും സങ്കേതങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് യുവകലാസാഹിതി സംസ്ഥാനകമ്മറ്റിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സെല്‍വന്‍മേലൂരയിരുന്നു ക്യാമ്പ് ഡയറക്ടര്‍.45 യുവ-ബാലചിത്രകാരന്മാര്‍ മുഴുവന്‍ സമയം ക്യാമ്പില്‍ പങ്കെടുത്തു.
പ്രശസ്തചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ ചിത്രം വരച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബേക്കല്‍ കോട്ടയിലെ മഴയനുഭവം അതിസൂക്ഷ്മമായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയത് കാഴ്ചക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.കൃഷിയും കലയും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബഹുവര്‍ണ്ണങ്ങളില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ രൂപപ്പെടുന്നതു പോലെ ബഹുസ്വരതയാണ് സമൂഹത്തിന്റെ മനോഹാരിതയെന്ന് പ്രശസ്തകവി പി.കെ.ഗോപി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.സംഘാടകസമിതി ചെയര്‍മാന്‍ എം.നാരായണന്‍(മുന്‍എം.എല്‍എ )അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണന്‍ പെരുമ്പള സംസാരിച്ചു.ജയന്‍ നീലേശ്വരം സ്വാഗതവും എ.വി.ശശിധരന്‍ നന്ദിയും പറഞ്ഞു.
ജലച്ചായത്തിന്റെ സുതാര്യത എന്ന വിഷയത്തില്‍പുണിത്തായയുടെതായിരുന്നു ആദ്യത്തെ ക്ലാസ്.ജലച്ചായത്തിന്റെ നൂതനസങ്കേതങ്ങള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു.പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ എങ്ങനെയാണ് കാന്‍വാസിലേക്ക് സന്നിവേശിപ്പിക്കുന്നതെന്ന് സ്വന്തം വരകളിലൂടെ അദ്ദേഹം കാണികള്‍ക്ക് കാട്ടിക്കൊടുത്തു.അപൂര്‍വ്വമായ അനുഭവമായിരുന്നു യുവചിത്രകാരന്മാര്‍ക്ക് പുണിഞ്ചിത്തായയുടെ ക്ലാസ്.
തുടര്‍ന്ന് രേഖാചിത്രരചനയെക്കുറിച്ച് കവിയും കാര്‍ട്ടൂണിസ്റ്റും രേഖാചിത്രകാരനുമായ പോള്‍കല്ലാനോട് ക്ലാസെടുത്തു.മനോഹരമായ പാര്‍ക്കിലെ സായാഹ്നം ക്യാമ്പംഗങ്ങളുടെ രേഖാചിത്രരചന കൊണ്ട് ധന്യമായി.
ചിത്രകാരന്മാരുടെ കൂട്ടായ്മയായിരുന്നു ക്യാമ്പിന്റെ മുഖ്യആകര്‍ഷണം.എബി എന്‍.ജോസഫ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയില്‍ ലളിതകലാ അക്കാദമി മുന്‍അംഗം ടി.രാഘവന്‍,മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായിരുന്ന കെ..ഗഫൂര്‍,ചിത്രകലാധ്യാപന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്യാമശശി,സി.കുഞ്ഞമ്പു നായര്‍ എന്നിവരെ ആദരിച്ചു.
കൂട്ടായ്മയില്‍ബാബു മേക്കാടന്‍ചിത്രന്‍ കുഞ്ഞിമംഗലം,ഭഗത് സിംഗ്,ബിജു കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു.
രാത്രി ഏറെ വൈകും വരെ എബി എന്‍ ജോസഫ് ചിത്രകലയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടും ക്യാമ്പംഗളുമായി പങ്കു വെച്ചു.എബി എന്‍ജോസഫിന്റെ സാന്നിധ്യം ക്യാമ്പിന് ധന്യമായ അനുഭവമായിരുന്നു.
ക്യാമ്പിന്റെ രണ്ടാംദിവസം ക്യാമ്പംഗങ്ങളുടെ ജലച്ചായരചനയോടെ ആരംഭിച്ചു.എല്ലാ ക്യാമ്പംഗങ്ങളും സജീവമായി തങ്ങളുടെ സര്‍ഗ്ഗവൈഭവം പുറത്തെടുത്തത് നിരീക്ഷകരായി എത്തിയവര്‍ക്ക് കൌതുകമായി. വര്‍ണ്ണവസന്തം വിരിയിച്ച യുവചിത്രകാരന്മാര്‍ ക്യാമ്പിന്റെ അഭിമാനമായി.
തുടര്‍ന്ന് അക്രലിക് രചനയുടെ സങ്കേതങ്ങളെക്കുറിച്ച് തലശ്ശേരിയിലെ കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പല്‍എ.വി.വേണുവേണുഗോപാലന്‍ ക്ലാസെടുത്തു.ജലച്ചായത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ സദു അലിയൂരിന്റെ സാന്നിധ്യം യുവകലാസാഹിതി ചിത്രകലാക്യാമ്പിനുള്ള അംഗീകാരം കൂടിയായിരുന്നു.ജലച്ചായത്തിലെ സങ്കേതങ്ങളെക്കുറിച്ച് സദു അലിയൂര്‍ ക്ലാസെടുത്തു.സമകാലികചിത്രകലയെക്കുറിച്ച് രാജേന്ദ്രന്‍ പുല്ലൂര്‍ ക്ലാസെടുത്തു.

സമാപനസമ്മളനം സി.പി.ഐ സംസ്ഥാന ട്രഷറര്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ ‍ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ മമ്മൂട്ടി ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്,യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊറ്റിയത്ത് സദാനന്ദന്‍,സംസ്ഥാന കമ്മറ്റിയംഗം സി.എം.കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വല്‍സന്‍ പിലിക്കോട് സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
യുവകലാസാഹിതിയുടെ ജില്ലയിലെ പ്രവര്‍ത്തനപന്ഥാവിലെ നാഴികക്കല്ലായി ചിത്രകലാക്യാമ്പ്.പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്തു ക്യാമ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ